ഹബക്കൂക്‍ 1

Study

   

1 ഹബക്കൂക്‍ പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.

2 യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?

3 നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.

4 അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.

5 ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.

6 ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.

7 അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.

8 അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.

9 അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുംന്നു.

10 അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കും ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.

11 അന്നു അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.

12 എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.

13 ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍

14 നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?

15 അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.

16 അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.

17 അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?